അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
യഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.
മോശെ യിസ്രായേൽ ന്യായാധിപന്മാരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ ആളുകളിൽ ബാൽപെയോരിനോടു ചേർന്നവരെ കൊല്ലുവിൻ എന്നു പറഞ്ഞു.
എന്നാൽ മോശെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്കു ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു.
അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യിൽ ഒരു കുന്തം എടുത്തു,
ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി.
ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.
അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്റെ നിയമമാകും എന്നു നീ പറയേണം.
മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു.
കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.
പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു,