യെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.
എന്നാൽ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.
സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.
ഫറവോന്റെ സൈന്യം മിസ്രയീമിൽനിന്നു പുറപ്പെട്ടു എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്ത കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേമിനെ വിട്ടുപോയി.
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു: നിങ്ങൾക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കല്ദയർ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവർ വിട്ടുപോകയില്ല.
നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സർവ്വ സൈന്യത്തേയും നിങ്ങൾ തോല്പിച്ചിട്ടു, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരുന്നാലും അവർ ഓരോരുത്തൻ താന്താന്റെ കൂടാരത്തിൽ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.
യിരെമ്യാവു ബെന്യാമീൻദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവു എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു.
അതിന്നു യിരെമ്യാവു: അതു നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.
പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.
അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയിൽവെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവു: ഉണ്ടു; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതു: നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.
ബാബേൽരാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?
ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.