അവർ മിസ്രയീമിൽവെച്ചു പരസംഗം ചെയ്തു; യൗവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
അവരിൽ മൂത്തവൾക്കു ഒഹൊലാ എന്നും ഇളയവർക്കു ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
അവൾ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു.
അശ്ശൂര്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താൻ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താൻ മലിനയാക്കി.
മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ വിട്ടില്ല; അവർ അവളുടെ യൗവനത്തിൽ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.
അതുകൊണ്ടു ഞാൻ അവളെ അവളുടെ ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കയ്യിൽ തന്നേ, ഏല്പിച്ചു.
അവർ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ടു അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്നു.
എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവർത്തിച്ചു.
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായി സമീപസ്ഥരായ അശ്ശൂര്യരെ മോഹിച്ചു,
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരെക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേൽ വരെച്ചിരിക്കുന്നതു അവൾ കണ്ടു.
അങ്ങനെ ബാബേല്ക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.
ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ, എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
ഇങ്ങനെ നിന്റെ യൗവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൗവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.
അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേല്ക്കാർ, കല്ദയർ ഒക്കെയും, പെക്കോദ്യർ, ശോവ്യർ,
കോവ്യർ, അശ്ശൂര്യർ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി ചുറ്റും നിന്റെ നേരെ വരുത്തും.
അവർ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവർക്കു ഭരമേല്പിക്കും; അവർ തങ്ങളുടെ ന്യായങ്ങൾക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ തീക്കിരയാകും.
ഇങ്ങനെ ഞാൻ നിന്റെ ദുർമ്മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിർത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓർക്കുകയുമില്ല.
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നീ പകെക്കുന്നവരുടെ കയ്യിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യിൽ തന്നേ, ഏല്പിക്കും.
അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർമ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
ആകയാൽ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്നു എന്നെ നിന്റെ പിറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുർമ്മര്യാദയും പരസംഗവും വഹിക്ക.
പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകളെ അവരോടു അറിയിക്ക.
അവർ വ്യഭിചാരം ചെയ്തു, അവരുടെ കയ്യിൽ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവെക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തതു.
ഇതുകൂടാതെ, ദൂരത്തുനിന്നു വന്ന പുരുഷന്മാർക്കു അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവർക്കു വേണ്ടി നീ കുളിച്ചു, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു,
ഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു.
നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.
അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുടെ കയ്യിൽ രക്തവും ഉണ്ടു.
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവർച്ചെക്കും ഏല്പിക്കും.
ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
ഇങ്ങനെ നിങ്ങളുടെ ദുർമ്മര്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുർമ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.