എനിക്കു വഴിപാടു കൊണ്ടു വരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.
ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.
അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.
അതിന്നു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.
പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.
ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.
കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.
അവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നു സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽ നിന്നും യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.
ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.
ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.
തങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്നു തന്നേ ആയിരിക്കേണം.
നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.
ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.
അതിൽനിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.
അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.