അക്കാലത്തു യഹോവ എന്നോടു: നീ മുമ്പിലത്തെപോലെ രണ്ടു കല്പലക വെട്ടിയെടുത്തു എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവരിക; മരംകൊണ്ടു ഒരു പെട്ടകവും ഉണ്ടാക്കുക.
നീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വെക്കേണം എന്നു കല്പിച്ചു.
അങ്ങനെ ഞാൻ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യിൽ ആ പലകയുമായി പർവ്വതത്തിൽ കയറി.
മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളിൽ എഴുതി, അവയെ എന്റെ പക്കൽ തന്നു.
അനന്തരം ഞാൻ തിരിഞ്ഞു പർവ്വതത്തിൽ നിന്നു ഇറങ്ങി ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലകവെച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ടു. -
യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന്നു പകരം പുരോഹിതനായി.
അക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്‌വാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേറുതിരിച്ചു.
അതുകൊണ്ടു ലേവിക്കു അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന്നു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നേ അവന്റെ അവകാശം. -
ഞാൻ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവെക്കു സമ്മതമായി.
പിന്നെ യഹോവ എന്നോടു: നീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവർക്കു കൊടുക്കുമെന്നു ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.
ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും
ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?
നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.
നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.
അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.
നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.
അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നേ.