യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ:- അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീർന്നു; അവനിൽനിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു‒
അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ ബദ്ധനാക്കി കൊണ്ടുപോയി; അവൻ രൂബേന്യരിൽ പ്രഭുവായിരുന്നു.
അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,
സെഖര്യാവു, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവർ കിഴക്കോട്ടു ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ പാർത്തു.
ശൗലിന്റെ കാലത്തു അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ പട്ടുപോയശേഷം അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാർത്തു.
ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാർത്തു.
ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‌വാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
അവരുടെ നേരെ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതുകൊണ്ടു അവൻ അവരുടെ പ്രാർത്ഥന കേട്ടരുളി.
അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാർത്തു ബാശാൻമുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ പെരുകി പരന്നു.
അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതു: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവു, ഹോദവ്യാവു, യഹദീയേൽ; ഇവർ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹംചെയ്തു, ദൈവം അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേർന്നു പരസംഗമായി നടന്നു.