Chapter 20 of 29

1. ദിനവൃത്താന്തം20

പിറ്റെയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.

ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.

അവൻ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്നു ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.

പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.

വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്നു ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.

അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.

ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.

1. ദിനവൃത്താന്തം 20 · KJV Audio
0:00
0:00